ഇതിഹാസ ശബ്ദം കൊണ്ട് അനുഗൃഹീതമായ ജീവിതം; ഗാനങ്ങള്‍ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പര്‍ശിക്കും; ഭാവഗായകന്റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
ഇതിഹാസ ശബ്ദം കൊണ്ട് അനുഗൃഹീതമായ ജീവിതമായിരുന്നു പി ജയചന്ദ്രന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവഗായകന്‍ പി. ജയചന്ദ്രന്റെ മരണത്തിലെ അനുശോചനക്കുറിപ്പിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങള്‍ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പര്‍ശിക്കും. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖമുണ്ടെന്നും കുടുംബത്തിന്റെയും ആരാധകരുടെയും വിഷമത്തില്‍ പങ്കുചേരുന്നുവെന്നും മോദി പറഞ്ഞു.
. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് പി ജയചന്ദ്രന്റെ അന്ത്യം. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം അഞ്ച് തവണ നേടി. 2021 ല്‍ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നേടി.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി ശനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനു മാസ ചന്ദ്രിക വന്നു’ എന്നു തുടങ്ങുന്ന ഗാനമാണ്.
1944 മാര്‍ച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി പാലിയത്ത് ജയചന്ദ്രക്കുട്ടന്‍ എന്ന പി ജയചന്ദ്രന്‍ എറണാകുളം ജില്ലയിലെ രവിപുരത്ത് ജനിച്ചു. പിന്നീട് കുടുംബം തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി.
കഥകളി, മൃദംഗം ചെണ്ടവായന, പൂരം,പാഠകം,ചാക്യാര്‍കൂത്ത് എന്നിവയോടെല്ലാം കമ്പമുണ്ടായിരുന്ന പി.ജയചന്ദ്രന്‍ സ്‌കൂള്‍ കലോത്സവങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു.