
‘ഉയർന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ല’; നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി
ഉയർന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് ഹൈക്കോടതി. ദുരന്തബാധിതർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വയനാട് ദുരന്തത്തിൽ ഉയർന്ന തുക നഷ്ടപരിഹാരം വേണമെന്ന പ്രദേശവാസിയുടെ ഹർജിയിലായിരുന്നു കോടതി നിലപാട് വ്യക്തമാക്കിയത്.
മുണ്ടക്കൈ-ചൂരൽമല ഉരുൾപെട്ടൽ ദുരന്തബാധിതർക്കായി വിഭാവനം ചെയ്തിരിക്കുന്ന ടൗൺഷിപ്പിൽ വീടിന് പകരം ഉയർന്ന തുക നഷ്ടപരിഹാരം വേണമെന്ന പ്രദേശവാസിയുടെ ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. ദുരന്തബാധിതരുടെ പ്രയോജനത്തിനാണ് സംസ്ഥാന സർക്കാരിന്റെ ടൗൺഷിപ്പ് പദ്ധതി. വ്യക്തിപരമായ മുൻഗണന നൽകാൻ സർക്കാരിന് കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാണിച്ചു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് സർക്കാർ പുനരധിവാസം ഒരുക്കുന്നതെന്നും കോടതി പറഞ്ഞു.
ദുരന്തബാധിതരോട് സർക്കാരിന്റെ ചുമതലയെന്ത് എന്നാണ് ചോദ്യമെന്ന് ചൂണ്ടിക്കാണിച്ച ഹൈക്കോടതി ലഭ്യമായ വിഭവങ്ങൾ തുല്യമായി വീതിച്ച് നൽകുകയാണ് സർക്കാരിന്റെ ചുമതലയെന്ന മറുപടിയും പറഞ്ഞു. ഇതിൽ ദുരന്തബാധിതർക്ക് ആഡംബരം ആവശ്യപ്പെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ടൗൺഷിപ്പിൽ വീട് ആവശ്യമില്ലെങ്കിൽ അതിന് പകരം ഉയർന്ന തുക ആവശ്യപ്പെടാനാവില്ല. ഉരുൾപൊട്ടൽ മാത്രമല്ല ദുരന്തം, മറ്റ് ദുരന്തങ്ങളെ നേരിട്ടവരുമുണ്ട്. അവർക്ക് വേണ്ടിയും പുനരധിവാസം ഉറപ്പാക്കേണ്ടതുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.