നെടുമങ്ങാട്: കൊതുക് ജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എസ്.ശ്രീജ അറിയിച്ചു.
കൊതുകുകള്‍ പരത്തുന്ന സിക്ക, ഡെങ്കി മുതലായ രോഗങ്ങള്‍ നഗരസഭാ പരിധിയില്‍ വ്യാപകമാകാതിരിക്കാന്‍ കൊതുക് നശീകരണമരുന്ന് തളിക്കല്‍, ഫോഗിംങ്, വെള്ളംകെട്ടിനില്‍ക്കുന്നത് ഒഴിവാക്കല്‍, കാടുവെട്ടിത്തെളിയ്ക്കല്‍, ബ്‌ളീച്ചിംഗ് പൗഡര്‍ ഉപയോഗിച്ചുള്ള ക്ലോറിനേഷന്‍ തുടങ്ങിയവ വാര്‍ഡ് അടിസ്ഥാനത്തില്‍ സാനിട്ടേഷന്‍ സമിതികളുടെ നേതൃത്വത്തില്‍ നഗരസഭ നടത്തിവരുന്നു.
പരിസരശുചിത്വം പാലിച്ചും കൊതുകിന്റെ
ഉറവിടനശീകരണം നടത്തിയും കൊതുക് ജന്യരോഗങ്ങളെ തടയുക,വീട്ടുപരിസരങ്ങളില്‍ ഉപയോഗമില്ലാതെ കിടക്കുന്ന ചിരട്ട, കുപ്പി, ടയര്‍ മുതാലയവയില്‍ വെള്ളംകെട്ടിനിന്ന് കൊതുകിന്റെ വളര്‍ച്ചയ്ക്കുള്ള സാഹചര്യം ഒഴിവാക്കുക, ജലം സംഭരിക്കുന്ന ടാങ്കുകള്‍, പാത്രങ്ങള്‍ എന്നിവയില്‍ കൊതുക് കടക്കാതെ ഭദ്രമായി അടച്ചുസൂക്ഷിക്കുക,
കിണറുകള്‍, കക്കൂസിന്റെ പൈപ്പ് എന്നിവ കൊതുക് കടക്കാതെ വലകൊണ്ട് മൂടുക, റബ്ബര്‍തോട്ടങ്ങളിലെ ചിരട്ടകളില്‍ വെള്ളം കെട്ടിനില്‍ക്കാതെ നോക്കുക എന്നിവ കര്‍ശനമായി പാലിക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
എല്ലാ ഞായറാഴ്ചയും ഡ്രൈഡെ ആചരിച്ച് കൊതുക് നശീകരണം ഉറപ്പാക്കണമെന്നും ചെയർപേഴ്സൺ വാർത്താക്കുറിപ്പില്‍ അറിയിച്ചു.