Breaking News

ഫ്ലാഷ് സെയിലിന് ഉൾപ്പെടെ നിയന്ത്രണം; ഇ-കൊമേഴ്സ് വിപണിക്കായുള്ള കരട് ചട്ടങ്ങൾ പുറത്തിറങ്ങി

രാജ്യത്തെ ഇ-കൊമേഴ്സ് വിപണിക്കായുള്ള കരട് ചട്ടങ്ങൾ പുറത്തിറങ്ങി. പൂർണമായി നിരോധിക്കില്ലെങ്കിലും ഇടക്കിടെയുള്ള ഫ്ലാഷ് സെയിലുകൾക്ക് നിയന്ത്രണമുണ്ട്. വമ്പൻ ഡിസ്കൗണ്ടുകൾ അനുവദിക്കില്ല. സാധനങ്ങൾ ഡെലിവർ ചെയ്യാത്ത സാഹചര്യത്തിൽ ഇ-കൊമേഴ്സ് സംരംഭങ്ങൾക്ക് പിഴ ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്.

ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് കമ്പനികൾ വിപണിയിലെ മേൽക്കൈ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് പുതിയ ചട്ടങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. കരടിനു ഭേദഗതികൾ നിർദ്ദേശിക്കാൻ അടുത്ത മാസം 6ആം തീയതി വരെ സമയമുണ്ട്.

ഇ-കൊമേഴ്സ് സംരംഭങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും. ഫ്ലാഷ് സെയിൽ പൂർണമായി നിരോധിക്കില്ല. എന്നാൽ, ഉയർന്ന വിലക്കിഴിവ് നൽകുന്നതും ചില പ്രത്യേക ഉത്പന്നങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ തെരഞ്ഞെടുക്കാനുള്ള അവസരം ഇല്ലാതാക്കുന്ന തരത്തിലുള്ള തുടർ ഫ്ലാഷ് സെയിലുകൾ അനുവദിക്കില്ല. ഉത്പന്നം ഏത് രാജ്യത്തു നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് വ്യക്തമാക്കണം. സമാന തരത്തിലുള്ള ആഭ്യന്തര ഉത്പന്നങ്ങൾ ഉണ്ടെങ്കിൽ അവയുടെ വിവരങ്ങൾ ലഭ്യമാക്കണം. വില്പനക്കാർക്ക് ഉത്പന്നം ഡെലിവർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഉത്തരവാദിത്തം ഇ–കൊമേഴ്സ് സംരംഭത്തിന് ആയിരിക്കും. ഉത്പന്നത്തിൻ്റെ കാലാവധി വ്യക്തമാക്കണം. കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ നൽകി കബളിപ്പിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *