കോവിഡ് രോഗബാധ കുറഞ്ഞ് ഏറ്റവും നല്ല സാഹചര്യം വരുമ്പോൾ ആദ്യം തന്നെ ആരാധനാലയങ്ങൾ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇപ്പോഴത്തെ അവസ്ഥ നല്ല രീതിയില്‍ രോഗവ്യാപന തോത് കുറഞ്ഞുവരുന്നതായി കാണുന്നുണ്ട്. അടുത്ത ബുധനാഴ്ച വരെ നിലവിലെ സ്ഥിതി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗവ്യാപന തോത് കുറയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെങ്കിലും ഒരാഴ്ചക്ക് ശേഷമേ നിഗമനത്തിൽ എത്താൽ സാധിക്കൂ. അതിനനുസരിച്ച് പിന്നീട് കുറച്ച് കൂടി ഇളവുകൾ നൽകൂ എന്നും അദ്ദേഹം പറഞ്ഞു.
ആരാധനാലയങ്ങള്‍ പൂര്‍ണ്ണമായി അടച്ചിടുക എന്നത് സര്‍ക്കാരിന്റെ ഉദ്ദേശ്യമല്ലെന്നും പലതിനും നമ്മള്‍ നിര്‍ബന്ധിതരായതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് വിവിധ മത സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ലോക്ഡൗൺ ഘട്ടത്തിൽ പുലർത്തിയ ജാഗ്രത തുടരണം. കർശനമായ മുൻകരുതൽ വേണം. ഇരട്ട മാസ്കുകൾ ധരിക്കാനും, ചെറിയ കൂടിച്ചേരലുകൾ ഒഴിവാക്കാനും വീടുകൾക്ക് അകത്തും കരുതൽ സ്വീകരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.