നെന്മാറ: സംസ്ഥാനത്തെ ഏറെ അമ്പരപ്പിച്ച വാര്‍ത്തയായിരുന്നു പത്ത് വര്‍ഷക്കാലം തന്റെ പ്രണയിനിയെ ആരുമറിയാതെ സ്വന്തം വീട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ച യുവാവിന്റെ കഥ. ഇതിനെ കഥയായി തന്നെ ഇപ്പോഴും കാണുന്നവരുണ്ട്. വൈറൽ ജോഡികളെ പിന്തുണച്ചും എതിർത്തും നിരവധിയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോഴിതാ, സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകരയും ഇവർക്ക് അനുകൂല പ്രതികരണമാണ് നടത്തുന്നത്. പ്രണയം കൂടെയുണ്ടെങ്കിൽ ജന്മം മുഴുവൻ ഒരു മുറിക്കുള്ളിൽ ജീവിച്ചാലും മടുപ്പുണ്ടാകില്ലെന്ന് ശ്രീജ ഫേസ്‌ബുക്കിൽ കുറിച്ചു.
‘സജിതയുടേയും റഹ്‌മാന്റേയും വാർത്ത വായിക്കുമ്പോൾ ശ്രീനാരായണ ഗുരുവിന്റെ വരികളാണ് ഓർമ്മ വന്നത്, “പരയുടെ പാല് നുകർന്ന ഭാഗ്യവാന്മാർക്ക് ഒരു പതിനായിരമാണ്ട് ഒരൽപനേരം”. ചില മനുഷ്യർ തമ്മിൽ കണ്ടു മുട്ടിയാൽ അങ്ങനെയാണ്. പ്രണയിക്കുന്ന രണ്ട് മനുഷ്യരുടെ ഒത്തു ചേരൽ കാലത്തെ ചുരുക്കി ചുരുക്കി ഇല്ലാതാക്കും.പത്ത് വർഷമൊക്കെ നിമിഷവേഗത്തിൽ കടന്നു പോകും. സമയമൊക്കെ ഒഴുകിപ്പോകും. പ്രണയത്തിന് നിയമങ്ങളില്ല പൊതുബോധം തീർത്തു വച്ചിരിക്കുന്ന മര്യാദകളും. പ്രണയം കൂടെയുണ്ടെങ്കിൽ ജന്മം മുഴുവൻ ഒരു മുറിക്കുള്ളിൽ ജീവിച്ചാലും മടുപ്പുണ്ടാകില്ല, പക്ഷേ അത് പ്രണയം തന്നെയായിരിക്കണം എന്ന് മാത്രം’.- ശ്രീജ ഫേസ്‌ബുക്കിൽ കുറിച്ചു.
സംഭവത്തിൽ റഹ്‌മാനെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. സജിതയെ ആരുമറിയാതെ തന്റെ വീട്ടില്‍ ഒളിപ്പിച്ചുതാമസിപ്പിച്ചുകൊണ്ട് റഹ്മാന്‍ അവരുടെ സ്വാതന്ത്ര്യത്തിന് തടയിടുകയായിരുന്നുവെന്നും അതിലൂടെ മനുഷ്യാവകാശ ലംഘനമാണ് റഹ്മാന്‍ നടത്തിയതെന്നുമാണ് വിമര്‍ശനം. ഇതോടെ, ഇവർക്ക് പിന്തുണയുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ റഹ്മാനെ കുറ്റപ്പെടുത്താന്‍ പാടില്ലെന്നും റഹ്മാനും സജിതയ്ക്കും ഒപ്പം താനുണ്ടെന്നുമായിരുന്നു ബിന്ദു അമ്മിണി വ്യക്തമാക്കിയത്.