ഇന്ധന വില വർധനയ്ക്ക് കാരണം ആഗോള ക്രൂഡ് ഓയിൽ വിലയിലെ വർധനവാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഇന്ധന വില ജിഎസ്ടി പരിധിയിൽ കൊണ്ടുവരേണ്ടത് ജിഎസ്ടി കൗൺസിലിന്റെ പരിഗണനയിലാണെന്നും, അങ്ങനെ വന്നാൽ വില കുറയുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് ബാരലിന് 70 ഡോളറായി വില വർധിച്ചതാണ് ഇപ്പോഴത്തെ ഇന്ധന വില വർധനവിന് കാരണം. രാജ്യത്ത് ആവശ്യമായ ഇന്ധനത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ വില വർധന ഇവിടുത്തെ ഉപഭോക്താക്കളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
”ആഗോള വിലയെ അടിസ്ഥാനമാക്കിയാണ് ഇന്ധന വിലയിൽ മാറ്റമുണ്ടാകുന്നത്. ഇന്ധന വില ജിഎസ്ടി പരിധിയിൽ കൊണ്ടുവരണമെന്നാണ് തന്റെ നിലപാട്. എന്നാൽ ജിഎസ്ടി കൗൺസിൽ അംഗങ്ങൾ സമ്മതിച്ചാലേ അത് സാധ്യമാകൂ. ജിഎസ്ടി കൗൺസിലാണ് ഇക്കാര്യത്തിൽ യോജിച്ച തീരുമാനമെടുക്കേണ്ടത്,” എന്നും അദ്ദേഹം വ്യക്തമാക്കി.