Breaking News

ദയവായി എന്റെ പേരില്‍ ഇത് പ്രചരിപ്പിക്കരുത്, തകര്‍ന്നൊരു മനസുമായാണ് നില്‍ക്കുന്നത്: വ്യാജ വീഡിയോയ്‌ക്കെതിരെ നടി രമ്യ സുരേഷ്

കൊച്ചി: തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയ്‌ക്കെതിരെ കേസ് കൊടുത്ത് നടി രമ്യ സുരേഷ്. ആലപ്പുഴ സൈബര്‍ സെല്ലിനാണ് രമ്യ പരാതി നല്‍കിയത്.

രമ്യ സുരേഷിന്റെ മുഖത്തോട് ഏറെ സാദൃശ്യം തോന്നുന്ന പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോ ആണ് ഇവരുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. തുടര്‍ന്നാണ് സംഭവത്തില്‍ വിശദീകരണവുമായി രമ്യ തന്നെ രംഗത്തുവന്നത്. വീഡിയോ വന്ന ഗ്രൂപ്പിന്റെയും ഗ്രൂപ്പ് അഡ്മിന്റെയും അത് പങ്കുവച്ച ആളുടെയും വിവരങ്ങള്‍ പൊലീസ് എടുത്തിട്ടുണ്ടെന്നും വേണ്ട നടപടികള്‍ ഉടനടി ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെന്നും രമ്യ പറഞ്ഞു.

രമ്യ സുരേഷിന്റെ വാക്കുകള്‍

ഞാന്‍ രമ്യ സുരേഷ്. അത്യാവശ്യം കുറച്ച് സിനിമകളൊക്കെ ചെയ്തു വരുകയാണ്. ഇപ്പോള്‍ ഇങ്ങനെയൊരു വീഡിയോ ഇടാന്‍ കാരണം ഇന്ന് ഞാന്‍ എന്നെപറ്റി തന്നെ കണ്ടൊരു വീഡിയോയുടെ അടിസ്ഥാനത്തിലാണ്.

എന്നെ പരിചയമുള്ള ഒരാള്‍ ആണ് രാവിലെ ഈ വീഡിയോയുടെ കാര്യത്തെപറ്റി പറയുന്നത്. അദ്ദേഹം എന്റെ ഫോണിലേയ്ക്ക് ആ ഫോട്ടോയും വീഡിയോയും അയച്ചു തന്നു. എന്റെ ഫെയ്‌സ്ബുക്ക് പേജിലുള്ള എന്റെ രണ്ട് ഫോട്ടോയും വേറൊരു കുട്ടിയുടെ ഒരു ഫോട്ടോയും ആ കുട്ടിയുടെ തന്നെ വീഡിയോസുമാണ് അതില്‍ ഉണ്ടായിരുന്നത്.

ആ കുട്ടിയുടെ ഫോട്ടോ കണ്ടാല്‍ എന്നെപ്പോലെ തന്നെ ഇരിക്കും എന്നതാണ് ഞെട്ടിക്കുന്ന സത്യം. ഈ സാമ്യം വന്നതിലാണ് എനിക്ക് അതിശയം തോന്നിയത്. ആ വീഡിയോ കണ്ടതോടെ എന്റെ കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി. എനിക്ക് എന്തു ചെയ്യണം, ആരെ വിളിക്കണം എന്നറിയില്ല. കുറച്ചു സമയം കഴിഞ്ഞ് എന്റെ നാട്ടില്‍ തന്നെയുള്ള പൊലീസ് സ്റ്റേഷനില്‍ വിളിച്ച് കാര്യം തിരക്കി. അദ്ദേഹം പറഞ്ഞത് പ്രകാരം ആലപ്പുഴ എസ്.പി ഓഫീസില്‍ ചെന്ന് ഇന്ന് തന്നെ പരാതി എഴുതി കൊടുക്കാനാണ്. ഉച്ചയ്ക്ക് ഒരു വകപോലും കഴിക്കാതെ അപ്പോള്‍ തന്നെ എസ്.പി ഓഫീസില്‍ പോയി പരാതി കൊടുത്തു.

അവര് പറയുന്നത് ഇതുപോലുള്ള അമ്പത്തിയാറാമത്തെ കേസ് ആയിരുന്നു എന്റേതെന്നാണ്. അവര്‍ കേസ് ഉടന്‍ ഫയല്‍ ചെയ്തു. വീഡിയോ വന്ന ഗ്രൂപ്പിന്റെയും ഗ്രൂപ്പ് അഡ്മിന്റെയും അത് പങ്കുവച്ച ആളുടെയും വിവരങ്ങള്‍ എടുത്തു. വേണ്ട നടപടികള്‍ ഉടനടി ചെയ്യുമെന്നും അവര്‍ അറിയിച്ചു. അതില്‍ എനിക്ക് വിശ്വാസമുണ്ട്. നമുക്ക് ധൈര്യവും സമാധാനവും നല്‍കുന്ന വാക്കുകളാണ് സൈബര്‍സെല്ലിലെ ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞത്.

പക്ഷേ, ഈ വീഡിയോ എത്രത്തോളം പേര്‍ കണ്ടുവെന്നോ പ്രചരിച്ചെന്നോ അറിയില്ല. നമുക്ക് എത്രപേരോട് ഇത് ഞാനല്ല, ഇത് എന്റേതല്ല എന്ന് പറയാന്‍ പറ്റും. ഈ വീഡിയോ പ്രചരിക്കുന്നവര്‍ ഇത് സത്യമാണോ എന്നുപോലും നോക്കാതെയാണ് ഇങ്ങനെ ചെയ്യുന്നത്.

ഇതിലെ യഥാര്‍ഥ വ്യക്തിക്ക് ഇതുമൂലം എന്തുമാത്രം വിഷമം ഉണ്ടാകും. അവര്‍ക്കും കുടുംബം ഉണ്ട് നാട്ടുകാര്‍ ഉണ്ട് എന്നൊന്നും ചിന്തിക്കുന്നില്ല. അനുവാദത്തോടെ ഇത്തരം വീഡിയോകള്‍ ചെയ്യുന്നതില്‍ ഒന്നും പറയാന്‍ പറ്റില്ല. എന്നാല്‍ നമ്മുടേതല്ലാത്തൊരു വീഡിയോ എടുത്ത് സാമ്യം തോന്നിയതിന്റെ പേരില്‍ ഫോട്ടോസ് വെച്ച് പ്രചരിപ്പിക്കുന്നത് വലിയ മനോവിഷമമാണ് ഉണ്ടാക്കുക.

സത്യത്തില്‍ ഞാനിപ്പോള്‍ തകര്‍ന്ന് തരിപ്പണം ആകേണ്ടതാണ്. പക്ഷേ എനിക്ക് ആ വീഡിയോ എന്റേതല്ലെന്ന പൂര്‍ണബോധ്യവും എന്തിന് പേടിക്കണം എന്ന വിശ്വാസവും ഉള്ളതുകൊണ്ടാണ് ഇങ്ങനെ നില്‍ക്കുന്നത്.

അല്ലെങ്കില്‍ ഒരു ചെറിയ കാര്യത്തില്‍ വിഷമം വരുന്ന ആളാണ് ഞാന്‍. സിനിമയില്‍ വരുന്നതിനു മുമ്പ് പാട്ടുപാടുന്ന എന്റെ വീഡിയോ വൈറലായപ്പോള്‍ തകര്‍ന്നുപോയിട്ടുണ്ട്.

ഈ വീഡിയോ വന്നതോടെ എന്റെ പേജിലും മോശം കമന്റുകള്‍ വന്നു തുടങ്ങി. നിങ്ങളൊരു കാര്യം മനസിലാക്കണം, നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല ഞാന്‍. എന്റെ ജീവിതാവസാനം വരെ സിനിമയില്‍ നിന്നോളാമെന്ന് ഞാന്‍ ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല.

സിനിമ ഇല്ലെങ്കില്‍ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥ എനിക്കില്ല. സിനിമയില്‍ നിന്നും കിട്ടുന്നതുകൊണ്ടല്ല ഞാന്‍ ജീവിക്കുന്നതും. അപ്പോള്‍ ആ സിനിമയ്ക്കു വേണ്ടി എന്തും ചെയ്യാന്‍ തയാറുള്ള വ്യക്തി അല്ല ഞാന്‍. അത് ആദ്യം മനസിലാക്കണം.

അതുകൊണ്ട് എനിക്ക് മെസേജ് അയയ്ക്കുകയും എന്നെ വേണ്ടാത്ത രീതിയില്‍ കാണുകയും ചെയ്യുന്നവര്‍ അത് മാറ്റിവയ്ക്കണം. അതെന്റെ എളിയ അപേക്ഷയാണ്. എല്ലാവരെയും ഒരേ കണ്ണിലൂടെ കാണാന്‍ ശ്രമിക്കരുത്. സിനിമയെ പ്രൊഫഷനായി കാണുകയും, അന്തസായി ജോലി ചെയ്യുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്.

കൂടുതല്‍ ഒന്നും എനിക്ക് പറയാനില്ല. ആ വീഡിയോ കണ്ടാല്‍ അത് ഞാനല്ലെന്ന് ആരും പറയില്ല. ആ ഫോട്ടോയില്‍ കാണുന്നത് ഞാനാണ്. പക്ഷേ ആ വീഡിയോയിലെ കുട്ടിയുമായുള്ള സാമ്യമാണ് വിനയായത്. പൊലീസുകാര്‍ പോലും അത് തന്നെയാണ് പറഞ്ഞത്.

ഇത് ചെയ്ത വ്യക്തിക്ക് അറിയാം ഇത് ഞാനല്ലെന്ന്. പക്ഷേ കണ്ടു കഴിഞ്ഞാല്‍ ആരായാലും ഒന്ന് മറിച്ച് ചിന്തിക്കില്ല. അത്രയ്ക്ക് സാമ്യമാണ്. ഞാന്‍ എന്റെ അമ്മയെ കാണിച്ചപ്പോള്‍ അമ്മ തന്നെ ഞെട്ടിപ്പോയി. മറ്റേ ഫോട്ടോ കൂടി കാണിച്ചപ്പോഴാണ് മനസിലായത്.

എന്നെ വിശ്വസിക്കുന്ന എന്നെ സ്‌നേഹിക്കുന്ന ആളുകള്‍ അറിയാന്‍ വേണ്ടിയാണ് ഞാന്‍ ഇത്രയും പറഞ്ഞത്. എന്തായാലും അന്വേഷണം നടക്കുന്നുണ്ട്. അനുകൂലമായ മറുപടി കിട്ടുമെന്നാണ് വിശ്വാസം. ഇത് ഷെയര്‍ ചെയ്യരുത്.

ദയവായി ഇനിയും എന്റെ പേരില്‍ ഇത് പ്രചരിപ്പിക്കരുത്. അത്രയും തകര്‍ന്നൊരു മനസുമായാണ് ഞാന്‍ നില്‍ക്കുന്നത്. വല്ലാത്തൊരു ധൈര്യമുണ്ട് എനിക്ക്. ഇത് ഞാനല്ലെന്ന വിശ്വാസവും എന്നെ പിന്തുണയ്ക്കുന്നവര്‍ ഉണ്ടെന്ന വിശ്വാസവും ഉണ്ട്’, രമ്യ സുരേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *