Breaking News

കൂടുതൽ ലോക്ഡൗൺ ഇളവുകൾ; സാമൂഹിക അകലം പാലിച്ച് പ്രഭാത, സായാഹ്ന സവാരികൾ, ദുരുപയോഗം ചെയ്താൽ കർശന നടപടി

സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. പൊതുസ്‌ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാതസവാരിയും വൈകിട്ട് 7 മുതൽ 9 വരെ സായാഹ്ന സവാരിയും ആകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സ്റ്റേഷനറി ഇനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവാദമില്ല. തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ എന്നിവയുടെ കടകളിൽ വിവാഹക്ഷണക്കത്തുകൾ കാണിച്ചാൽ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനാനുവാദമുള്ളു.

മറ്റെല്ലാ വ്യക്തികൾക്കും ഉൽ‌പ്പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഇളവുകൾ ദുരൂപയോഗം ചെയ്യുന്നവരെ കർശനമായി തടയണമെന്ന് മുഖ്യമന്ത്രി കൊവിഡ് അവലോകന യോഗത്തിൽ നിർദ്ദേശിച്ചു.

ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള സർക്കാർ ജീവനക്കാർ, നിയമസഭയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആവശ്യമായ സർക്കാർ ജീവനക്കാർ, പരീക്ഷാ നടത്തിപ്പിന് ആവശ്യമായ ജീവനക്കാർ എന്നിവർ ഓഫീസിൽ ഹാജരാകേണ്ടതാണ്.

2021 ജൂൺ 7 മുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ ഉൾപ്പെടെ എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകളും 50% ജീവനക്കാരെ ഉൾപ്പെടുത്തി റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കാവുന്നതാണ്. വ്യാവസായിക സ്ഥാപനങ്ങൾക്കും ഉൽപാദന കേന്ദ്രങ്ങൾക്കും മാത്രമാണ് ഇപ്പോൾ പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്. ഇത് സേവന മേഖലയ്ക്ക് ബാധകമല്ല.

പരിശീലനത്തിൽ പങ്കെടുക്കുന്ന പൊലീസ് ട്രെയിനികൾ, സാമൂഹ്യസന്നദ്ധ സേന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഫീൽഡിൽ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർ, ഐ‌എം‌ഡിയുടെ ഫീൽഡ് സ്റ്റാഫ്, കൊച്ചി മെട്രോയിലെ ഫീൽഡ് സ്റ്റാഫ്, കൊച്ചി വാട്ടർ മെട്രോ ഫീൽഡ് സ്റ്റാഫ് എന്നിവരെ വാക്‌സിനേഷൻ ഫ്രണ്ട് ലൈൻ തൊഴിലാളികളായി പരിഗണിക്കും.

പഠനാവശ്യങ്ങൾക്കും, തൊഴിലിനുമായി വിദേശത്ത് പോകുന്നവർക്ക് നൽകിയ വാക്‌സിനേഷൻ ഇളവുകൾ ഹജ്ജ് തീർഥാടകർക്കും നൽകും. 40 വയസ്സിന് മുകളിലുള്ളവർക്ക് എസ്എംഎസ് അയക്കുന്ന മുറയ്ക്ക് വാക്‌സീൻ നൽകും. ആദിവാസി വിഭാഗങ്ങൾക്ക് മുൻഗണന നോക്കാതെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സീൻ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *