അസോസിയേഷൻ ഓഫ് ടെലിവിഷൻ മീഡിയ ആർട്ടിസ്റ്റ്‌സ് (ആത്മ) പ്രസിഡന്റ് കെ. ബി. ഗണേഷ് കുമാർ എം.എൽ.എയുടെ നിർദേശപ്രകാരം, ആത്മയെ പ്രതിനിധീകരിച്ച് ദിനേശ് പണിക്കർ, പൂജപ്പുര രാധാകൃഷ്ണൻ, കിഷോർ സത്യ എന്നിവർ സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ കണ്ട് ചർച്ച നടത്തി നിവേദനം കൈമാറി.
ലോക്ക്ഡൗൺ മൂലമുള്ള തൊഴിൽ, സാമ്പത്തിക പ്രശ്നങ്ങൾ, ഷൂട്ടിംഗ് പുനരാരംഭിക്കൽ, ക്ഷേമനിധി ബോർഡിൽ നിന്നുള്ള സഹായം, തുടങ്ങിയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. പരിമിതമായ എണ്ണത്തോടെ ടെലിവിഷൻ പറമ്പരകളുടെ ഷൂട്ടിംഗ് വൈകാതെ തുടങ്ങാനുള്ള നടപടികൾ അനുഭാവപൂർണ്ണം പരിഗണിക്കാമെന്ന് മന്ത്രി ആത്മയ്ക്ക് ഉറപ്പുനൽകി.
ഏപ്രിൽ 29നാണ് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സംസ്ഥാനത്ത് സിനിമാ-സീരിയൽ ഷൂട്ടിംഗ് നിർത്താനായി നിർദ്ദേശം കൊടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. തുടക്കത്തിൽ എറണാകുളം ജില്ലയിൽ മാത്രമായിരുന്നു ഷൂട്ടിംഗ് നിർത്തി വച്ചിരുന്നത്. കോവിഡ് കേസുകൾ കൂടിയതനുസരിച്ചാണ് അന്ന് ഷൂട്ടിംഗ് അവസാനിപ്പിച്ചത്.
2020ൽ മാർച്ച് മാസം ഷൂട്ടിംഗ് നിർത്തി വച്ചിരുന്നു. ശേഷം മെയ് മാസത്തിലാണ് വീണ്ടും ഷൂട്ടിംഗ് പുനഃരാരംഭിച്ചത്. പങ്കെടുക്കുന്ന വ്യക്തികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയായിരുന്നു ഷൂട്ട്. ചിത്രീകരണം നിർത്തിവച്ചിരുന്ന കാലയളവിൽ ചില എപ്പിസോഡുകൾ പുനഃസംപ്രേഷണം ചെയ്യുകയും പഴയ ഷോകൾ വീണ്ടും പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.