ഭരണകൂടത്തിന്റെ കണ്ണിലെ കരടായ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്യാൻ യൂറോപ്യൻ രാജ്യമായ ബെലാറസ് നടത്തിയ വിചിത്ര ഓപറേഷനെതിരെ അന്താരാഷ്ട്രതലത്തിൽ കടുത്ത വിമർശനം. രാജ്യത്തിനു മുകളിലൂടെ പറന്ന യാത്രാവിമാനം വ്യാജ ബോംബ് സന്ദേശം നൽകി നിലത്തിറക്കിയാണ് ‘നെക്‌സ്റ്റ’ എന്ന സോഷ്യൽ മീഡിയ ചാനലിന്റെ സഹസ്ഥാപകനായ റോമൻ പ്രൊട്ടസെവിച്ചിനെ അറസ്റ്റ് ചെയ്ത്. ഭരണാധികാരി അലക്‌സാണ്ടർ ലുക്കാഷെങ്കോവിനെതിരെ ഈയിടെ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങൾക്കു പിന്നിൽ പ്രൊട്ടസെവിച്ചും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ടെലിഗ്രാം ചാനലാണെന്ന് ബെലാറസ് ഭരണകൂടം ആരോപിച്ചിരുന്നു.
ഗ്രീസിലെ ഏതൻസിൽ നിന്ന് ലിത്വാനിയൻ തലസ്ഥാനമായ വിൽന്യുസിലേക്ക് പുറപ്പെട്ട റ്യാനെയർ വിമാനമാണ് ആകാശപാതയില്‍ നിന്നു വഴിമാറി ബെലാറസ് തലസ്ഥാനമായ മിൻസ്‌കിൽ നിർബന്ധിച്ച് ഇറക്കിച്ചത്. വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നും അടിയന്തരമായി നിലത്തിറക്കണമെന്നുമുള്ള സന്ദേശമാണ് എയര്‍ട്രാഫിക് കൺട്രോൾ റൂമിൽ നിന്ന് ലഭിച്ചതെന്ന് വിമാനക്കമ്പനി പിന്നീട് അറിയിച്ചു. നിര്‍ദേശം പാലിക്കുന്നുവെന്നുറപ്പാക്കാന്‍ ഒരു മിഗ് 29 യുദ്ധവിമാനവും റ്യാനെയർ വിമാനത്തെ അനുഗമിച്ചിരുന്നു. യാത്രാവിമാനം മിൻസ്‌ക് വിമാനത്താവളത്തിൽ ഇറങ്ങിയതിനു പിന്നാലെ റോമൻ പ്രൊട്ടസെവിച്ചിനെ ബെലാറുസിയൻ സുരക്ഷാ ജീവനക്കാർ അറസ്റ്റ് ചെയ്യുകയായിരുന്നു.