കേന്ദ്ര സർക്കാറിന്‍റെ വാക്സിൻ നയത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. വാക്സീന് രണ്ട് വില നിർണ്ണയിക്കേണ്ട സാഹചര്യം എന്തെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. സംസ്ഥാനങ്ങൾക്ക് വാക്സീൻ കിട്ടുന്നതിൽ തുല്യത എങ്ങനെ ഉറപ്പാക്കുമെന്ന് സംശയമുന്നയിച്ച കോടതി വാക്സീൻ ഉത്പാദനം കൂട്ടാൻ സർക്കാർ നേരിട്ട് പണം നിക്ഷേപിക്കണമെന്നും നിർദേശിച്ചു.
നിരക്ഷരർ എങ്ങനെയാണ് കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടത്, ഇന്‍റർനെറ്റ് ഉപയോഗിക്കാത്തവരുടെ വാക്സിനേഷന് എന്താന് സംവിധാനമുള്ളത് തുടങ്ങിയ ചോദ്യങ്ങൾ കോടതി ഉന്നയിച്ചു. കോവിൻ രജിസ്ട്രേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിലാണ് ഇക്കാര്യം ചോദിക്കുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.
ഓക്സിജൻ ലഭ്യമാക്കിയതിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്താമോ എന്ന് സുപ്രീംകോടതി സർക്കാരിനോട് ചോദിച്ചു. ഓക്സിജൻ ടാങ്കറുകൾ എത്തിക്കാനുള്ള ദേശീയ പദ്ധതിയെന്താണ്. അങ്ങനെയൊരു പദ്ധതിയുണ്ടെങ്കിൽ എന്തുകൊണ്ട് കോടതിയെ അറിയിച്ചില്ല. നിർബന്ധിത പേററൻറ് നല്കി വാക്സീൻ വികസനത്തിന് നടപടി എടുത്തുകൂടെ. കേന്ദ്രസർക്കാരിനു തന്നെ നൂറു ശതമാനം വാക്സീനും വാങ്ങി വിതരണം ചെയ്തു കൂടെ എന്നും കോടതി ചോദിച്ചു.
സംസ്ഥാനങ്ങൾക്ക് വാക്സീൻ കിട്ടുന്നതിൽ തുല്യത എങ്ങനെ ഉറപ്പാക്കുമെന്ന് കോടതി ചോദിച്ചു. വാക്സീൻ ഉത്പാദനത്തിന് എന്തിന് 4500 കോടി കമ്പനികൾക്ക് നല്കി. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഇത് ഉത്പാദിക്കാമായിരുന്നല്ലോ. അമേരിക്കയെക്കാൾ കൂടുതൽ വില എന്തിന് ഇന്ത്യയിൽ വാക്സീന് നല്കണമെന്നും കോടതി ചോദിച്ചു. സർക്കാരിനെ സഹായിക്കാനാണ് ശ്രമമെന്ന് കോടതി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഈ ഇടപെടൽ.
സമൂഹമാധ്യമങ്ങളിൽ സഹായം അഭ്യർത്ഥിക്കുന്നവർക്കെതിരെ ചില സംസ്ഥാനങ്ങൾ നടപടി എടുക്കുന്നതായി അറിഞ്ഞു. അങ്ങനെ ഒരു പ്രതികാര നടപടിയും പാടില്ല. നടപടി എടുത്താൽ കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു.