കോവിഡ് രോഗവ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്. കേരളത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.
ഹോട്ടലുകളും കടകളും രാത്രി ഒൻപതിന് അടയ്ക്കും. പൊതുചടങ്ങുകളുടെ സമയ ദൈർഘ്യം നിജപ്പെടുത്തി. സമയം രണ്ട് മണിക്കൂറിൽ താഴെ ആക്കി നിജപ്പെടുത്താനാണ് നിർദ്ദേശം.
തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ 200 പേരെ മാത്രമെ പങ്കെടുക്കാൻ അനുവദിക്കൂ. അടച്ചിട്ട മുറികളിൽ നടക്കുന്ന പരിപാടികളിൽ 100 പേർ മാത്രം പ്രവേശനം എന്ന രീതിയിൽ ചുരുക്കണം.
കൂടുതൽ പേരെ പങ്കെടുപ്പിക്കണം എങ്കിൽ ആർടിപിസിആർ പരിശോധന നിർബന്ധമായിരിക്കും.പൊതുപരിപാടിക്ക് സദ്യ പാടില്ല. പാക്കറ്റ് ഫുഡിന് മാത്രമേ അനുമതി ഉണ്ടായിരിക്കൂ.
ഹോട്ടലുകളിൽ 50 ശതമാനം മാത്രം പേർക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. ഒമ്പത് മണിക്ക് മുൻപ് കടകൾ അടക്കുക. മെഗാ ഫെസിവൽ ഷോപ്പിംഗിന് നിരോധനം ഏർപ്പെടുത്തി.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ വാർഡ് തല നിരീക്ഷണം കർശനമാക്കാനാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി നിരീക്ഷണവും പരിശോധനയും കർശനമാക്കാനും തീരുമാനമായിട്ടുണ്ട്.