അരുവിക്കര: വോട്ടുപിടുത്തവും ചുവരെഴുത്തുമായി കരുമരക്കോടിൽ സജ്ജാത് ഇക്കുറിയും രംഗത്തുണ്ട്. അരുവിക്കര ഗ്രാമപഞ്ചായത്തിലെ കരുമരക്കോട് വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിട്ടാണ് സജ്ജാത് ഇക്കുറി രംഗത്തിറങ്ങിയിരിക്കുന്നത്. സജ്ജാതിന് ഇത് കന്നിയങ്കമൊന്നുമല്ല, എങ്കിലും കന്നിയങ്കത്തിനിറങ്ങിയ സ്ഥാനാർത്ഥിയുടെ വീറിലും വാശിയിലുമാണ് സജ്ജാത്.
2010-ലെ തെരഞ്ഞെടുപ്പിൽ കരുമരക്കോട് വാർഡിൽ നിന്നും മത്സരിച്ച് വിജയിച്ച ഇദ്ദേഹം യാതൊരുവിധ പരാതിക്കും ഇടനൽകാതെ വാർഡിനെ വികസനത്തിലേക്ക് നയിച്ചു. 2015-ലെ തെരഞ്ഞെടുപ്പിൽ തൊട്ടടുത്ത വാർഡിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ മത്സരിക്കുന്നെങ്കിൽ സ്വന്തം വാർഡിൽ മാത്രം മതിയെന്നു പറഞ്ഞ് സ്നേഹപൂർവ്വം പാർട്ടിയുടെ അഭ്യർത്ഥന നിരസിച്ചു. ഇക്കുറി വീണ്ടും സ്വന്തം വാർഡിൽ പാർട്ടി ഏൽപ്പിച്ച ദൗത്യം ഭംഗിയായി പൂർത്തിയാക്കി വിജയിക്കാനുള്ള വഴികളിലാണ് സജ്ജാത്. പെയ്ൻ്റിംങ്ങ് തൊഴിലാളിയായ സജ്ജാത് പ്രചരണത്തിനിടെ ചുവരെഴുതുന്നതും സ്വന്തമായി തന്നെയാണ്. തന്നെ നന്നായി അറിയാവുന്ന സ്വന്തം നാട്ടുകാർ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് സജ്ജാത്.